സ്‌കൂൾ അർധവാർഷിക പരീക്ഷാ തീയതിയിൽ മാറ്റം; ക്രിസ്മസ് അവധി കുട്ടികൾക്ക് 12 ദിവസം ലഭിക്കും
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കും
തുടർന്ന് ജനുവരി 5നാകും സ്‌കൂൾ തുറക്കുക. ഇങ്ങനെ വന്നാൽ കുട്ടികൾക്ക് 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാര സമിതി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതലാണ് അർധവാർഷിക പരീക്ഷ നടത്താനിരുന്നത്
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ 13ലും തീരുമാനിച്ചതോടെയാണ് പരീക്ഷാ തീയതി മാറുന്നത്. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളായി പരീക്ഷ നടത്താൻ ആലോചനയുണ്ടായിരുന്നു. ഇത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഒറ്റഘട്ടമായി നടത്താൻ ധാരണയായത്.