ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ
 

 

എം ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്തെ ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകി. കൊച്ചിയിലെ ഇ ഡി ഓഫീസിൽ പത്ത് മണിക്കൂർ നീണ്ട മൊഴിയെടുക്കലിനിടെയാണ് വേണുഗോപാൽ ഇക്കാര്യം ആവർത്തിച്ചത്. 

വേണുഗോപാലിന്റെയും സ്വപ്‌ന സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറിൽ നിന്നാണ് ലൈഫ് മിഷൻ അഴിമതിക്കേസിലെ കോഴത്തുകയായ ഒരു കോടി രൂപ കണ്ടെടുത്തത്. ലോക്കറിൽ വെക്കാൻ സ്വപ്‌ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെ പറ്റി താനും ശിവശങ്കറും തമ്മിൽ ചർച്ച നടത്തിയിരുന്നുവെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്

കോഴ ഇടപാടിനെ പറ്റി താൻ അറിഞ്ഞിട്ടില്ലെന്ന് ശിവശങ്കർ വാദിക്കുമ്പോഴാണ് വേണുഗോപാലിന്റെ മൊഴി. ചൊവ്വാഴ്ചയാണ് ലൈഫ് മിഷൻ കോഴയിടപാടിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത്.