ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു; പ്രതികരണം നടത്തുന്നത് സഭയില്‍; നാളെ പ്രത്യേക പ്രസ്താവന

 
ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി  സഭയില്‍ പ്രതികരിക്കും. നാളെ നിയമസഭയില്‍ ചട്ടം 300 അനുസരിച്ച്  പ്രത്യേക പ്രസ്താവനയാണ്  നടത്തുന്നത്.   തീപിടിത്തത്തിൽ ഇതുവരെ അദ്ദേഹം  പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.
 
തീപിടിച്ച് 12 ദിവസങ്ങൾക്കുശേഷം തീയണച്ച അഗ്നിരക്ഷാസേനയെ മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അഗ്നിരക്ഷാസേനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു.
 
തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.   ഉന്നതതല യോഗം വിളിക്കണമെന്നും നിലവിലെ ശ്വാസകോശ പരിശോധന കൊണ്ടു കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുവെന്നും കത്തിൽ സതീശൻ പറയുന്നു. ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാൻ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ്     കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.