സി ജെ റോയിയുടെ മരണം: സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ഉടൻ ലഭിക്കും. നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന.
റോയ് വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഡയറിയിൽ നിന്ന് പോലീസിന് കിട്ടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കമ്പനിയെ ഇനി നയിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും എല്ലാം പോലീസ് കസ്റ്റഡിയിലുള്ള ഡയറിയിൽ എഴുതിയിട്ടുണ്ട് എന്നാണ് സൂചന.
ആത്മഹത്യ കുറിപ്പിന്റെ സ്വഭാവം വിവരങ്ങൾക്ക് ഉണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. റോയ് എത്ര മണിക്ക് ചേമ്പറിൽ എത്തി എന്നതടക്കം കാര്യങ്ങളിൽ എസ് ഐ ടിക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്. സമയക്രമത്തെക്കുറിച്ച് ജീവനക്കാരും എംഡിയും കൊടുത്ത മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. ക്രൈം സീൻ റീക്രീയേഷൻ അടക്കമുള്ള ഘട്ടത്തിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും.സംഭവ സമയത്തുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂർത്തിയായി.