എഐ ക്യാമറ ഇടപാടുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല; പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ല: മന്ത്രി ആന്റണി രാജു

 

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയൽ മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കണ്ടതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അദ്ദേഹം പരിശോധിക്കേണ്ട ഫയലായിരുന്നില്ല അത്. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെൽട്രോണുമായാണ് ഗതാഗത വകുപ്പ് കരാർ ഒപ്പിട്ടത്. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു

കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ല. മറ്റ് മന്ത്രിമാർ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയും ഈ ഫയൽ കണ്ടത്. മുഖ്യമന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ല. അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ജനങ്ങൾക്ക് മനസ്സിലാകും

12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിപ്പിച്ച് കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രസർക്കാരിന് മുന്നിൽ വെക്കും. ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം വരുന്നതു വരെ പിഴ ഒഴിവാക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.