‘പരാതിക്കാരിയുടെ ശബ്ദ സന്ദേശമുണ്ട്' ; പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന ഹർജിയുമായി ഉണ്ണി മുകുന്ദൻ

 

കൊച്ചി: പീഡന ശ്രമക്കേസ് റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്‍റെ ഹർജി കോടതിയിൽ. ജഡ്ജിമാരുടെ പേരിൽ കോഴവാങ്ങിയെന്ന കേസിലെ ആരോപണ വിധേയനായ അഭിഭാഷകൻ സൈബി ജോസാണ് ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത്. പരാതിക്കാരി ഒത്തുതീർപ്പിനായി ഇമെയിൽ വഴി അറിയിച്ചതായി സൈബി വീണ്ടും കോടതിയിൽ ആവർത്തിച്ചു. 

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജാമ്യം നേടാൻ പരാതിക്കാരിയുടെ പേരിൽ നടൻ ഉണ്ണിമുകുന്ദൻ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയെന്നത് പച്ചക്കള്ളമാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി കോടതിയിൽ വ്യക്തമാക്കി. മാധ്യമങ്ങൾ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും താൻ തെറ്റ് ചെയ്തുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൈബി കോടതിയിൽ വാദിച്ചു. 

2017 ൽ എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് കേസ്.