മെഡിക്കൽ കോളജ് പീഡന പരാതി പിൻവലിക്കാൻ സമ്മർദമെന്ന പരാതി; അതിജീവിതക്ക് സുരക്ഷ

 

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ അതിജീവിതയെ സമ്മർദം ചെലുത്തിയെന്ന കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദം ചെലുത്തിയത്. 

സമ്മർദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചിരുന്നു. ഇതോടെ ആശുപത്രി സൂപ്രണ്ട് സർക്കുലർ പുറത്തിറക്കി. ഡോക്ടർമാർ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാർഡിൽ പ്രവേശിക്കരുതെന്നാണ് സർക്കുലർ. ഇരയായ സ്ത്രീയെ സമീപിച്ച ജീവനക്കാരുടെ പേരും സർക്കുലറിലുണ്ട്

അതിജീവിതക്ക് വാർഡിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.