{"vars":{"id": "89527:4990"}}

പിണറായിക്കെതിരെ സി.പി.ഐ; പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ രൂക്ഷവിമർശനം

 

തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാണിച്ചത്. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തിൽപോലും വെള്ളാപ്പള്ളി നടേശനെ വിമർശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം.

പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. എന്നാൽ ബന്ധപ്പെട്ട വേദികളിൽ നിലപാട് അറിയിക്കാനാണ് തീരുമാനം.

തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനമുണ്ടായി. തിരഞ്ഞെടുപ്പിൽ നേതൃപരമായ പങ്കുവഹിക്കുന്നതിലും വലിയ പരാജയം സംഭവിച്ചുവെന്നും വിമർശനമുണ്ടായി.

ഇടതുകോട്ടകളിൽ ഉൾപ്പെടെ നേരിട്ട വൻ പരാജയത്തിൽ ആത്മപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഐഎമ്മും സിപിഐയും. പരാജയം അപ്രതീക്ഷിതമെന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കുമെന്നും പാർട്ടി അംഗങ്ങൾക്ക് നിർഭയമായി അഭിപ്രായം പറയാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.