യോജിച്ചുള്ള പ്രക്ഷോഭമാണ് വേണ്ടത്; സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം: മുല്ലപ്പള്ളിയുടേത് സങ്കുചിത നിലപാട്

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ യുഡിഎഫ്-എൽ ഡി എഫ് സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന കമ്മിറ്റി. സംയുക്ത പ്രക്ഷോഭത്തെ എതിർത്ത മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമാണെന്നും സിപിഎം
 

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ യുഡിഎഫ്-എൽ ഡി എഫ് സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന കമ്മിറ്റി. സംയുക്ത പ്രക്ഷോഭത്തെ എതിർത്ത മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമാണെന്നും സിപിഎം ആരോപിച്ചു.

യോജിച്ചുള്ള പ്രക്ഷോഭങ്ങൾ ഇനിയും അനിവാര്യമാണ്. ഡിസംബർ 16ന് നടന്ന സമരത്തിന്റെ തുടർച്ചയാണ് ജനുവരി 26ന് നടക്കുന്ന മനുഷ്യച്ചങ്ങല. എൽ ഡി എഫ് മുൻകൈ എടുത്തിട്ടുണ്ടെങ്കിലും ഈ പ്രശ്‌നത്തിൽ യോജിക്കാവുന്ന എല്ലാവരും ചങ്ങലയിൽ പങ്കെടുക്കണമെന്നും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു

മതപരമായ സംഘാടനത്തിലൂടെയും മതചിഹ്നങ്ങൾ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നത് ഐക്യത്തെ തകർക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് പ്രക്ഷോഭത്തിൽ പങ്കെടുത്തത് കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യൻ ജനതക്കും വലിയ പ്രതീക്ഷയാണ് നൽകിയത്. ഇതിന് സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുസ്ലീം ലീഗ് നേതൃത്വത്തിന്റെയും നിലപാടും ഇന്നത്തെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നതാണ്

കുറിപ്പിന്റെ പൂർണരൂപം

വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനും പ്രകോപനം സൃഷ്ടിച്ച് കലാപ അന്തരീക്ഷം രൂപപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. മതപരമായ സംഘാടനത്തിലൂടെയും, മതചിഹ്നങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നതും വിശാലമായ ഐക്യത്തെ ദുര്‍ബലപ്പെടുത്താനും സംഘപരിവാരത്തിന്റെ ഉദ്ദേശം നടപ്പിലാക്കാനും മാത്രമേ ഉതകൂ. മതനിരപേക്ഷമായ ഉള്ളടക്കത്തോടെ വിപുലമായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമാവുകയാണ് വേണ്ടതെന്ന യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിപ്പോടെ സമരം നയിക്കുകയെന്ന കാഴ്ച്ചപ്പാടോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് നേതാക്കളും പങ്കെടുത്ത് ഡിസംബര്‍ 16 ന് മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്കും ഇത് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഇതിന് സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മുസ്ലീംലീഗ് നേതൃത്വത്തിന്റേയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്.

മറ്റ് പല കാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനായുള്ള അടിയന്തിര ചുമതല നിര്‍വ്വഹിക്കുന്നതില്‍ എല്ലാവരും കൈകോര്‍ക്കുകയാണ് വേണ്ടത്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്. എന്നാല്‍, ഇത്രയും ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സിപിഐ എം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണ്.

ശബരിമല പ്രശ്നത്തില്‍ സുപ്രീംകോടതി വിധിയ്ക്കെതിരെ ആര്‍.എസ്.എസ്സുമായി യോജിച്ച് കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന് സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് സങ്കുചിതമാണ്. ഇന്നത്തെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി യോജിച്ച പ്രക്ഷോഭങ്ങളില്‍ എല്ലാവരും ഇനിയും ഒരുമിച്ച് നില്‍ക്കണമെന്നു തന്നെയാണ് സി.പി.ഐ.എംന്റെ നിലപാട്. അതാണ് ഈ നാട് ആഗ്രഹിക്കുന്നതും.

ഡിസംബര്‍ 16 ന്റെ തുടര്‍ച്ചയായാണ് ജനുവരി 26 ന്റെ മനുഷ്യചങ്ങലയെ കാണുന്നത്. എല്‍.ഡി.എഫ് മുന്‍കൈയെടുത്തിട്ടുണ്ടെങ്കിലും ഈ പ്രശ്നത്തില്‍ യോജിക്കാവുന്ന എല്ലാവര്‍ക്കും ചങ്ങലയില്‍ പങ്കെടുക്കാന്‍ കഴിയണം. ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ളതാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ മനുഷ്യമഹാശൃംഖല. ഇത് വിജയിപ്പിക്കുന്നതിനായി പ്രചരണ, സംഘാടന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി എല്ലാ ഘടകങ്ങളോടും അഭ്യര്‍ത്ഥിച്ചു. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ ജാഥകള്‍ വന്‍ പ്രചരണ രൂപമാക്കി മാറ്റണം. പാര്‍ടി നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും കുടുംബയോഗങ്ങളും സംഘടിപ്പിച്ച് മുഴുവന്‍ ആളുകളിലേയ്ക്കും സന്ദേശം എത്തിക്കണം.

ആധാര്‍ നടപ്പിലാക്കിയതോടെ ഇരട്ടിപ്പാണെന്ന് പറഞ്ഞ് ഒഴിവാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയായ ദിശയിലുള്ളതാണ്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ തയ്യാറെടുപ്പായാണ് ഇപ്പോള്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നത്. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് എല്‍.ഡി.എഫ് ഭരണസമിതികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു.