{"vars":{"id": "89527:4990"}}

ശബരിമലയിലെ തിരക്ക് അപകടകരമായ രീതിയിലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്ന് എഡിജിപി
 

 

ശബരിമലയിലേത് അപകടകരമായ രീതിയിലെ ഭക്തജനത്തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഭക്തർ പലരും ക്യൂ പാലിക്കാതെ ദർശനത്തിനായി ചാടി വരികയാണ്. ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നു. സ്‌പോട്ട് ബുക്കിംഗിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയും അദ്ദേഹം നൽകി

ജീവിതത്തിൽ ഇത്രയും തിരക്ക് കണ്ടിട്ടില്ല. പമ്പയിൽ വന്നു കഴിഞ്ഞാൽ ആളുകളെ അധികം സമയം നിർത്തുന്നത് ഒഴിവാക്കണമെന്ന് പോലീസിന് നിർദേശം നൽകി. ക്യൂ കോംപ്ലക്‌സുകളുടെ ഉദ്ദേശം നടപ്പായില്ല. ഭക്തർ അവിടെ കയറുന്നില്ലെന്ന് പോലീസ് പറയുന്നു. ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ലക്‌സിൽ ഇരുത്തണം. അതിനായി അനൗൺസ്‌മെന്റ് വേണമെന്നും അദ്ദേഹം പറഞ്ഞു

സന്നിധാനത്ത് കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം തീർഥാടകർ വന്നു. വരുന്നവരെ പറഞ്ഞു വിടാൻ പറ്റാത്തതു കൊണ്ട് സ്‌പോട്ട് ബുക്കിംഗ് കൊടുക്കുകയാണ്. ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും എഡിജിപി പറഞ്ഞു