{"vars":{"id": "89527:4990"}}

കാട്ടാക്കടയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

 

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിന്‍റെ മരണം കൊലപാതകം. കുഞ്ഞിന്‍റെ അമ്മ ഷംനയ്ക്ക് എതിരേ കൊലക്കുറ്റം ചുമത്തും. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇവർക്ക് ഒന്നര വയസുള്ള മൂത്ത കുട്ടിയുണ്ട്. ഒരു കുട്ടിയെകൂടി നോക്കാൻ പ്രയാമായതിനാലാണ് കൊലപാതകമെന്നാണ് മൊഴി. പൂഴനാട് പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്‍റെ ഭാര്യ ഷംന (21) യാണ് പ്രതി.

യുവതി ഗർഭിണിയായിരുന്നെന്ന വിവരം ഭർത്താവിനോ മറ്റ് ബന്ധുക്കൾക്കോ അറിയില്ലായിരുന്നു. പുറത്തുപോയിരുന്ന അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയം വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന.

ആശുപത്രിയില്‍ കൊണ്ടുപോവാനായി ഓട്ടിവിളിച്ച് അൽത്താഫ് എത്തിയപ്പോഴേക്കും ചോരയിൽ കുളിച്ച് കിടക്കുന്ന ഷംനയെയും കുഞ്ഞിനെയുമാണ് കണ്ടത്. ഉടൻ തന്നെ അൽത്താഫ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ മുറിവ് കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.