{"vars":{"id": "89527:4990"}}

നെയ്യാറ്റിൻകരയിൽ ബൈക്ക് റേസിങ്ങിനെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; അച്ഛനും മക്കളും ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

 

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ബൈക്കുകളുടെ മത്സരയോട്ടത്തെയും ശബ്ദം വച്ചതിനെയും ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണറവിള സ്വദേശിയായ മനു (മനോജ് - 22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ അച്ഛനും മക്കളും ഉൾപ്പെടെ നാല് പേരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

​ആലുനിന്നകുഴി സ്വദേശി ബിജു (പൊടിയൻ), ഇയാളുടെ മക്കളായ അമ്പാടി, മിഥുൻ, കൂടാതെ പ്രായപൂർത്തിയാകാത്ത ഇവരുടെ ഒരു സുഹൃത്ത് എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

പ്രതികളുടെ വീടിന് മുന്നിൽ വച്ച് ബൈക്ക് റേസ് ചെയ്യുകയും വലിയ ശബ്ദമുണ്ടാക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മനുവും അയൽവാസികളായ പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ട് ആദ്യം പ്രശ്നം പരിഹരിച്ചെങ്കിലും പിന്നീട് വീണ്ടും തർക്കവും കൈയാങ്കളിയുമുണ്ടാകുകയായിരുന്നു. ഇതിനിടെയുണ്ടായ ആഴത്തിലുള്ള കുത്തേറ്റാണ് മനു മരണപ്പെടുന്നത്.

​ഉടൻ തന്നെ മനുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് അച്ഛനെയും മക്കളെയും അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.