സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. നാല് പ്രധാന ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എൻഡിആർഎഫിൽ നിന്ന് 2221 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും ദശാംശം 5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വികസനത്തിനും പിന്തുണ തേടിയതായി മുഖ്യമന്ത്രി അറിയിച്ചു. നെല്ല് സംഭരണത്തിലെ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
ധനഞെരുക്കത്തിൽ ഇടപെടണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് 9765 കോടിയുടെ ജി എസ് ടി വരുമാനനഷ്ടമുണ്ട്. 5200 കോടി കടമെടുപ്പ് പരിധിയിൽ കുറവുണ്ട്. താത്കാലിക ആശ്വാസമായി മുൻപത്തെ കടമെടുപ്പ് പരിധി പുനഃസ്ഥാപിക്കണം. അക്കാര്യം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.