കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യും
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുന് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായി വി.കെ ഇബ്രാഹിം കുഞ്ഞിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ചോദ്യം ചെയ്യും. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണം.
നോട്ടുനിരോധന കാലത്ത് പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്.
വി. കെ. ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതി ഇന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഗുരുതരമായ രോഗമെന്ന് കോടതിയില്‍ പറഞ്ഞ ഇബ്രാഹിംകുഞ്ഞ്‍ പൊതുവേദികളിലും, പാർട്ടി പരിപാടികളിലും പ്രസംഗിക്കുന്നത് കണ്ടെന്നും കോടതി പറഞ്ഞു.
ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാര്‍ട്ടി വേദികളിലെത്തിയെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ ആരോഗ്യവാനാണെന്ന പ്രസ്താവന ഇബ്രാഹിംകുഞ്ഞ് നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.