{"vars":{"id": "89527:4990"}}

യാത്രക്കാരി പണം തന്നാലും വാങ്ങില്ല; പ്രിയദർശിനി പദ്ധതിയിൽ പാവപ്പെട്ടവർക്കെന്ന വേർതിരിവില്ല: ഗതാഗത മന്ത്രി സി.പി. ജോൺ

 

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്തി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. പാവപ്പെട്ടവർക്ക് മാത്രം സൗജന്യ യാത്ര നൽകുന്നതിനോട് യോജിപ്പില്ലെന്നും, സാമ്പത്തിക ശേഷിയുള്ള യാത്രക്കാരി സ്വയം പണം നൽകാൻ തയാറായാൽ പോലും കണ്ടക്ടർമാർ അത് വാങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.

​പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക കാർഡുകളോ രജിസ്ട്രേഷനോ പ്രായപരിധിയോ നിശ്ചയിച്ചിട്ടില്ല. ബസിൽ കയറുന്ന എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം പൂർണ്ണമായും ലഭ്യമാകും. സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഈ പദ്ധതിയിൽ നിന്ന് മാറിനിന്നാൽ അത് പദ്ധതിയുടെ വലിയ വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ആദ്യ ഘട്ടത്തിൽ 3,125 ഓർഡിനറി, സിറ്റി ഓർഡിനറി, ഗ്രാമവണ്ടി ഉൾപ്പെടെയുള്ള ഏഴ് ക്ലാസ് ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. പദ്ധതി വഴി കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ പൂർണ്ണമായും സബ്‌സിഡിയായി നൽകുമെന്നും, ഈ ബാധ്യത കെഎസ്ആർടിസിയുടെ ചുമലിൽ വരില്ലെന്നും മന്ത്രി ഉറപ്പുനൽകി.