{"vars":{"id": "89527:4990"}}

അരിഷ്ടം മദ്യത്തേക്കാൾ മോശമാണെന്ന് വിചാരിക്കും; 'വാഴ 2' തെറ്റിദ്ധാരണ പരത്തുന്നു: ആയുർവേദ മെഡിക്കൽ അസോസിയേഷൻ

 

വാഴ 2സിനിമയ്ക്കെതിരേ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) രംഗത്ത്. ചിത്രത്തിൽ ബിജുക്കുട്ടൻ ചെയ്ത കഥാപാത്രമാണ് വിവാദമായത്. സ്ഥിരമായി അരിഷ്ടം കഴിക്കുന്ന ബിജുക്കുട്ടന്‍റെ കഥാപാത്രം അസുഖബാധിതനായി മരിക്കുന്നതാണ് സിനിമയിലുള്ളത്.

ഈ കഥാപാത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നുമാണ് എഎംഎഐ പറയുന്നത്. ബിജുക്കുട്ടന്‍റെ രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. സീൻ നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അറിയിച്ചു.

‘‘ഈ രംഗം കാണുന്ന ആളുകൾ വിചാരിക്കുന്നത് അരിഷ്ടം മദ്യത്തേക്കാൾ മോശമാണെന്നാണ്. നമ്മുടെ നാട്ടിൽ അരിഷ്ടം കഴിക്കുന്ന എത്രയോ രോഗികളുണ്ട്. അവർക്കൊന്നും ഇങ്ങനെയൊന്നു സംഭവിച്ചതായി കേട്ടിട്ടില്ല. മാത്രമല്ല സിനിമയിലെ ആ കഥാപാത്രം ഒരു ഡോക്ടറെയോ മറ്റോ കാണാതെയാണ് ഉപയോഗിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം കഴിക്കുന്ന രീതിയിലാണ് കാണിക്കുന്നത്. ഓരോ അസുഖത്തിനും ഇത്ര ഡോസിലാണ് അരിഷ്ടം കഴിക്കേണ്ടത്. ആയുർവേദ മരുന്നല്ലേ സൈഡ് ഇഫക്ട് ഉണ്ടാകില്ല എന്നൊക്കെ വിചാരിച്ചാലും ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ പ്രത്യാഘാതം ഉണ്ടാകാം. അതൊന്ന് ആളുകൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.’’-എഎംഎഐ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.