അതിവേഗ റെയിൽ ഇപ്പോഴത്തെ രൂപത്തിൽ നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി; വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതി ഇപ്പോഴത്തെ രൂപത്തിൽ നടപ്പാക്കരുതെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നാണ് സമിതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സാമ്പത്തികമായ സാധ്യതകളെക്കുറിച്ചോ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചോ ഉള്ള കൃത്യമായ പഠനങ്ങൾ ഒന്നും തന്നെ നടത്താത്തതിനാൽ ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. കെ-റെയിൽ പദ്ധതിയിൽ സംഭവിച്ച അബദ്ധങ്ങൾ ഈ പദ്ധതിയിൽ ആവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ഭൂതല നിർമാണവുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളും നടത്തരുതെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. ചരക്കുഗതാഗതത്തിനുള്ള സാധ്യത, മറ്റ് ബദൽ മാർഗങ്ങൾ, ഭൂമി ലഭ്യത തുടങ്ങിയ വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷം മാത്രമേ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കാൻ പാടുള്ളൂ. നിലവിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മികച്ചൊരു സാമ്പത്തിക മോഡൽ അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ഭൂമി ലഭ്യത അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് സർക്കാർ പദ്ധതിയിൽ വീണ്ടും വിശദമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.