പാലായിൽ പ്രളയക്കെടുതി തുടരുന്നു; മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല
കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ മഴയ്ക്ക് ശമനമായെങ്കിലും പാലാ നഗരത്തിലെ ദുരിതത്തിന് ഇതുവരെ അറുതിയായിട്ടില്ല. പാലാ ടൗണിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴും വ്യാപകമായ വെള്ളക്കെട്ടാണ് തുടരുന്നത്. വരും മണിക്കൂറുകളിലും മഴ മാറിനിന്നാൽ മാത്രമേ സ്ഥിതി മെച്ചപ്പെടുകയുള്ളൂവെന്ന പ്രതീക്ഷയിലാണ് അധികൃതരും നാട്ടുകാരും.
ഇന്നലെ രാവിലെയാണ് മീനച്ചിലാർ കരകവിഞ്ഞ് പാലാ മേഖലയിലേക്ക് പ്രളയജലം ഒഴുകിയെത്തിയത്. പാലാ ടൗണിലും സമീപ പ്രദേശങ്ങളിലും പലയിടങ്ങളിലും പത്ത് അടി വരെ വെള്ളം ഉയർന്നു. മീനച്ചിലാറിന്റെ തീരത്ത് നിന്ന് അര കിലോമീറ്ററിലേറെ അകലെയുള്ള പ്രദേശങ്ങളിലേക്കും വെള്ളം വ്യാപിച്ചതോടെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതവും ദൈനംദിന ജീവിതവും പൂർണമായും താറുമാറായി.
ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ രാത്രി മുതൽ മഴയ്ക്ക് കാര്യമായ ശമനമുണ്ട്. മീനച്ചിലാറിലെ ജലനിരപ്പും കുറഞ്ഞെങ്കിലും പാലായിലെ വെള്ളക്കെട്ടിൽ കാര്യമായ കുറവ് വന്നിട്ടില്ല. പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും സ്ഥിതി മെച്ചപ്പെട്ടെങ്കിലും പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും വീടുകളിലും ഹോസ്റ്റലുകളിലും കുടുങ്ങിക്കിടക്കുന്നവരെ ഫയർഫോഴ്‌സും മറ്റ് രക്ഷാപ്രവർത്തക സംഘങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്.
മുൻകാലങ്ങളിൽ പ്രളയജലം ഒരു ദിവസത്തിനുള്ളിൽ ഇറങ്ങിപ്പോകുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ വെള്ളക്കെട്ട് ദീർഘനേരം തുടരുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്. ഇനി മലയോര മേഖലയിൽ മഴ പൂർണമായി ശമിച്ചാൽ മാത്രമേ പാലാ നഗരത്തിലെ വെള്ളക്കെട്ടിന് കാര്യമായ ആശ്വാസമുണ്ടാകൂവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.