മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി
മലപ്പുറം കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിലാണ് ദാരുണ അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.ഒഴുക്കിൽപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്.
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചിരുന്നു. മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവരാണ് മരിച്ചത്. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു.
പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.