മുക്കുപണ്ടം വെച്ച് സഹോദരിയുടെ വിവാഹത്തിനായി കരുതിയ 23 പവൻ സ്വർണം കവർന്നു; ഇടുക്കിയിൽ 17കാരൻ പിടിയിൽ
സഹോദരിയുടെ വിവാഹത്തിനായി കരുതി വെച്ച 23 പവൻ സ്വർണാഭരണം മോഷ്ടിച്ച 17കാരനും കൂട്ടാളികളായ രണ്ട് പേരും പിടിയിൽ. ഇടുക്കി നെടങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടിൽ നിന്നാണ് 23 പവൻ സ്വർണം മോഷണം പോയത്. വീട്ടിൽ അറിയാതിരിക്കാൻ മുക്കുപണ്ടം വെച്ചായിരുന്നു കവർച്ച
17കാരനും ഇയാളുടെ സുഹൃത്തുക്കളായ താഹാ ഖാൻ, ജാഫർ എന്നിവർ ചേർന്നാണ് മോഷമം നടത്തിയത്. പണത്തിന് ആവശ്യം വന്നപ്പോൾ കഴിഞ്ഞ ദിവസം സ്വർണം പണയം വെക്കാനായി ഗൃഹനാഥൻ പുറത്തെടുത്തിരുന്നു. ആഭരണം കണ്ട് സംശയം തോന്നുകയും പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് തെളിയുകയുമായിരുന്നു
മൂന്ന് മാല, ഒരു ജോഡി കമ്മൽ, ഒരു കാപ്പ്, അഞ്ച് വള, തകിടുകൾ എന്നിവയാണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് കള്ളൻ വീട്ടിൽ തന്നെയാണെന്ന് വ്യക്തമായത്.
അപഹരിച്ച സ്വർണം പതിനേഴുകാരൻ ആദ്യം പണയം വെച്ചു. പിന്നീട് ജാഫറിന് 8.08 ലക്ഷത്തിന് വിറ്റു. ജാഫർ ഈ സ്വർണം 8.20 ലക്ഷത്തിന് മറിച്ചുവിറ്റതായും പോലീസ് പറഞ്ഞു.