സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

 

നയതന്ത്ര സ്വർണക്കടത്ത്, കറൻസി കേസുകളിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ ഇ ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാണ് പാലാ സ്വദേശി അജി കൃഷ്ണന്റെ ഹർജി. 

ഹർജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജനറൽ വാദിച്ചത്. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്‌ന സുരേഷിന് ജോലി നൽകിയ എച്ച് ആർ ഡി എസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവെച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും എ ജി ചൂണ്ടിക്കാട്ടിയിരുന്നു.