പി.എസ്.സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ചയ്ക്ക്; സർക്കാരിന്റെ കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സമരവേദിയിൽ

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറെന്ന് സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാരിന്റെ കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ
 

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറെന്ന് സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാരിന്റെ കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ സമര വേദിയിലെത്തി. എന്നാൽ, റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥൻ മടങ്ങി. റിജുവിനു പകരം സമരത്തിന് നേതൃത്വം നൽകുന്ന ലയാ രാജേഷിന്റെ പേരിൽ കത്ത് തിരുത്തി നൽകും. ഉദ്യോഗസ്ഥതല ചർച്ചയ്ക്കുള്ള ക്ഷണമാണെന്നാണ് സൂചനയെന്ന് ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയാ രാജേഷ് പറഞ്ഞു.

സമരക്കാരുമായി ചർച്ച ചെയ്യാനുള്ള തുറന്ന മനസ് സർക്കാരിനുണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉദ്യോഗാർത്ഥികൾ പ്രതിപക്ഷത്തിന്റെ വലയിൽ വീണുപോകാതിരുന്നാൽ മതിയെന്നും ഉദ്യോഗാർത്ഥികളുടെ സമരത്തെ യൂത്ത് കോൺഗ്രസ് ഹൈജാക്ക് ചെയ്തുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഉദ്യോഗാർത്ഥികളുടെ സമരത്തെ സമചിത്തതയോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് യുദ്ധക്കളമാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോടിയേരി വ്യക്തമാക്കി.