പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റെടുത്ത് ഡോ. കെ. ജെ റീന; ജോയിനിങ് ലെറ്ററിലും പ്രതിഷേധം രേഖപ്പെടുത്തി
അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുനൽ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് റീന പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റത്. കെ.ജെ റീനയുടെ സ്ഥലംമാറ്റം ഇന്നലെ ഹൈക്കോടതി ശരിവെച്ചിരുന്നു. സർക്കാർ സ്ഥലമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കാർ അപ്പീലിലാണ് നടപടി.
ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. ഇന്നലെ വിശദമായ വാദം കേട്ടശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. ഡോ. റീനയെ ഏതെങ്കിലും തരത്തിൽ തരം താഴ്ത്തിയിട്ടില്ല. അനുയോജ്യമായ പദവിയിലേക്കാണ് മാറ്റിയത്. 2025 ൽ തന്നെ ഡോ. റീനയുടെ നിയമനത്തിന്റെ കാലാവധി കഴിഞ്ഞതാണ് എന്നിവയായിരുന്നു സർക്കാറിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ലിസ്റ്റ് ചെയ്ത കേസുകളുടെ പട്ടികയിൽ ഈ കേസ് ഉണ്ടായിരുന്നില്ല. തുടർന്ന്, അഡ്വക്കേറ്റ് ജനറൽ നേരിട്ടെത്തി ആവശ്യപ്പെട്ട പ്രകാരമാണ് കേസ് പരിഗണിച്ചത്. കേസിൽ സർക്കാറിന് വേണ്ടി ഹാജരായതും അഡ്വക്കേറ്റ് ജനറൽ തന്നെയാണ്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു.