സ്വന്തം ഇഷ്ടക്കാരെ കുത്തി നിറച്ചു; കെ സുധാകരനും സതീശനുമെതിരെ വിമർശനവുമായി എ, ഐ ഗ്രൂപ്പുകൾ

 

കെ സുധാകരനും വി ഡി സതീശനുമെതിരെ വിമർശനവുമായി സംസ്ഥാനത്തെ എഐ ഗ്രൂപ്പുകൾ രംഗത്ത്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തി നിറച്ചുവെന്നാണ് പരാതി. നേരത്തെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. 

കെപിസിസി അംഗങ്ങളുടെ ജംബോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് പിന്നാലെയാണ് കൂടുതൽ പേർ വിമർശനവുമായി രംഗത്തുവന്നത്. കെ സുധാകരനെ കുറിച്ചും വി ഡി സതീശനെക്കുറിച്ചുമുള്ള പല പരാതികളും കേന്ദ്ര നേതൃത്വത്തിന് അറിയാമെന്നും കൊടിക്കുന്നിൽ തുറന്നടിച്ചിരുന്നു

എ ഗ്രൂപ്പിനാണ് കൂടുതൽ ക്ഷീണമുണ്ടായിരിക്കുന്നത്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേപോലെ അംഗീകരിക്കുന്ന കാലം കഴിഞ്ഞുവെന്ന നിലപാടാണ് സതീശനും സുധാകരനുമുള്ളത്.