ഇന്ത്യൻ തീരത്ത് ചരിത്ര വിപ്ലവം; വെറും 18 മാസം കൊണ്ട് 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത ഇന്ത്യന്‍ തുറമുഖമെന്ന നേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 950 കപ്പലുകളാണ് ഇതുവരെ വിഴിഞ്ഞത്ത് എത്തിയത്.
10 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ എന്ന നാഴികക്കല്ല് 2025 ഓഗസ്റ്റില്‍ പിന്നിട്ടിരുന്നു. വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഇറിന ഉള്‍പ്പെടെയുള്ള 67 കൂറ്റന്‍ കപ്പലുകളും ഉള്‍പ്പെടുന്നു. 16,000 കോടി രൂപ ചെലവില്‍ തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു വരികയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തുറമുഖം 2024 ഡിസംബറിലാണ് വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചത്.