ഭാര്യയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയ സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു

ഭാര്യയെ കൊന്ന് കാസർകോട് ചന്ദ്രഗിരി പുഴയിൽ കെട്ടിത്താഴ്ത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് സ്വദേശി സെൽജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയും കലക്ടറേറ്റിലെ
 

ഭാര്യയെ കൊന്ന് കാസർകോട് ചന്ദ്രഗിരി പുഴയിൽ കെട്ടിത്താഴ്ത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് സ്വദേശി സെൽജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയും കലക്ടറേറ്റിലെ താത്കാലിക ജീവനക്കാരിയുമായ പ്രമീളയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ രണ്ട് ദിവസമായി പുഴയിൽ തെരച്ചിൽ നടത്തുകയാണെങ്കിലും മൃതദേഹം കാണാൻ സാധിച്ചിട്ടില്ല. ഭാര്യ പ്രമീളയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം 20ന് സെൽജോ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. സെപ്റ്റംബർ 19ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി.

സെൽജോ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഭാര്യയെ കൊന്നതാണെന്ന് ഇയാൾ സമ്മതിച്ചു. വഴക്കിനിടെ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നതാണെന്നും പിന്നീട് രാത്രി തന്റെ ഓട്ടോയിൽ മൃതദേഹം കയറ്റി തെക്കിൽ പാലത്തിന് മുകളിലെത്തുകയും ചാക്കിൽ പൊതിഞ്ഞ് കല്ലു കെട്ടി താഴ്ത്തുകയുമായിരുന്നുവെന്ന് സെൽജോ പറഞ്ഞു