തനിക്ക് മർദനമേറ്റത് നെഹ്‌റുവിന് കീഴിലുള്ള കോൺഗ്രസ് കാലത്താണ്; അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി
സംസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണകാലത്ത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പോലീസ് ക്രൂരമായി നേരിട്ടു. കോൺഗ്രസ് ഭരണകാലത്ത് നടന്നത് വേട്ടയാടലായിരുന്നു. കുറുവടി പടയെ പോലും ഇറക്കി
ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്മ്യൂണിസ്റ്റുകാർക്ക് പ്രകടനം നടത്തൻ പോലും സാധിക്കാത്ത കാലമുണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദനം നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് വലിയ സേനയാണ്. ഏതാനും ചിലർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. നിങ്ങൾ നിങ്ങളുടെ താത്പര്യത്തിന് പോലീസിനെ ഉപയോഗിച്ചു. പോലീസിൽ മാറ്റം കൊണ്ടുവരാനാണ് എൽഡിഎഫ് ശ്രമിച്ചത്.
തെറ്റുകാർക്കെതിരെ കർക്കശ നടപടിയെന്നതാണ് 2016ന് ശേഷമുള്ള നയം. അത് യുഡിഎഫിന് ചിന്തിക്കാൻ പോലും കഴിയില്ല. പോലീസ് തണലിൽ ബോംബ് സംസ്‌കാരം കൊണ്ടുവന്നത് യുഡിഎഫ് കാലത്താണ്. യുഡിഎഫ് കാലത്ത് കുറ്റക്കാരായ പോലീസുകാർക്ക് സംരക്ഷണം നൽകി. എൽഡിഎഫ് അങ്ങനെയല്ല. മഹാഭൂരിപക്ഷം പോലീസുകാരും മാറി. ചെറിയ വിഭാഗത്തിന് പ്രശ്‌നമുണ്ട്. തെറ്റ് ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.