ഇലവുങ്കൽ ബസ് അപകടം: ഡ്രൈവറുടെ നില ഗുരുതരം, കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തു
 

 

പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തതായി മന്ത്രി അറിയിച്ചു. ആശുപത്രിയിൽ കൂടുതൽ സജ്ജീകരണങ്ങൾ ക്രമീകരിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. 

കോന്നി മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തും. സജ്ജമാകാൻ കോട്ടയം മെഡിക്കൽ കോളജിനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 67 പേരാണ് ബസിലുണ്ടായിരുന്നത്.