30 ദിവസത്തിൽ മരിച്ചത് 87 പേരാണ്; വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ: മുരളീധരന് മറുപടിയുമായി വീണ ജോർജ്
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രി കെ. മുരളീധരനുമെതിരെ കടുത്ത വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പനി ബാധിച്ച് 87 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടതെന്നും, വിടുവായത്തങ്ങൾ അവസാനിപ്പിച്ച് വകുപ്പിനെ കൃത്യമായ ഏകോപനത്തോടെ നയിക്കാൻ മന്ത്രി തയ്യാറാകണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വീണ ജോർജ് ആവശ്യപ്പെട്ടു.
നിയമസഭയിൽ പകർച്ചവ്യാധി ദുരന്തത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവേ, ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം "10 വർഷത്തെ റീൽസ് കളിയും 5 വർഷത്തെ വീണമീട്ടലുമാണ്" എന്ന് കെ. മുരളീധരൻ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുൻ മന്ത്രിയുടെ രൂക്ഷവിമർശനം.
"സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്."— വീണ ജോർജ്
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയെയും അന്നത്തെ മന്ത്രിയെയും അന്യായമായി ആക്രമിക്കാൻ മുന്നിൽ നിന്ന വ്യക്തിയാണ് ഇന്നത്തെ ആരോഗ്യമന്ത്രിയെന്നും, അന്ന് അവർ പറഞ്ഞ കള്ളങ്ങൾ ഇപ്പോൾ ബൂമറാങ് പോലെ തിരിഞ്ഞുകൊത്തുകയാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. പകർച്ചവ്യാധി പ്രതിരോധത്തിൽ വകുപ്പുകളുടെ ഏകോപനമില്ലായ്മ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നതിനിടയിലാണ് ഭരണ-പ്രതിപക്ഷ വാക്പോര് കടുക്കുന്നത്.