സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന് തിരിച്ചടി, വിചാരണ തടഞ്ഞ ഉത്തരവ് നീക്കി
 

 

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്

ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞേ മതിയാകുവെന്നും കോടതി പറഞ്ഞു. അതേസമയം ഉണ്ണി മുകുന്ദന്റെ വക്കീലായ സൈബി ജോസ് കോടതിയിൽ ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദേശം നൽകി. കൊച്ചിയിലെ ഫ്‌ളാറ്റിൽ തിരക്കഥ സംസാരിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് ഉണ്ണി മുകുന്ദനെതിരായ കേസ്‌