{"vars":{"id": "89527:4990"}}

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം; വി.ഡി. സതീശനെതിരെ ജിൻ്റോ ജോൺ

 

തിരുവനന്തപുരം: ഗവൺമെൻ്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഉന്നയിച്ച ആക്ഷേപങ്ങളെ തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം പുകയുന്നു. ഭരണത്തിലേറി പട്ടാഭിഷേകം കഴിഞ്ഞാൽ നൽകിയ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് കെ.എസ്.യുവിനെ തള്ളിയ മുഖ്യമന്ത്രിയെ ഉന്നംവച്ച് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. പ്ലീഡർ നിയമന വിവാദത്തിൽ കോൺഗ്രസിനകത്തെ ഭിന്നത പരസ്യമാക്കുന്നതാണ് ഈ പ്രതികരണം.

​അടിയും ഇടിയും കൊണ്ട് ജയിലിൽ കിടന്ന സാധാരണക്കാരായ താഴേത്തട്ടിലെ പ്രവർത്തകരുടെ ത്യാഗങ്ങളെ അധികാരത്തിലെത്തുമ്പോൾ നേതാക്കൾ വിസ്മരിക്കുകയാണെന്ന് ജിൻ്റോ ജോൺ കുറ്റപ്പെടുത്തി. കെ.എസ്.യുവിൻ്റെ ആവശ്യങ്ങൾ തള്ളിക്കളഞ്ഞ നേതൃത്വത്തിൻ്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിയാണ് നിലനിൽക്കുന്നത്.

​തിരുവനന്തപുരത്ത് ജയോണ ജയിംസിനെ ഗവൺമെൻ്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. നിയമനം ലഭിച്ചയാൾക്ക് എസ്.എഫ്.ഐ പശ്ചാത്തലമുണ്ടെന്നായിരുന്നു കെ.എസ്.യുവിൻ്റെ ആരോപണം. എന്നാൽ, നിയമനം പാർട്ടി നടപടിക്രമങ്ങൾ പാലിച്ചാണെന്നും ആരോപണവിധേയയായ വ്യക്തി ലോയേഴ്സ് കോൺഗ്രസ് അംഗമാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ കെ.എസ്.യുവിൻ്റെ പരാതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ജിൻ്റോ ജോൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.