അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴികളിൽ ദുരൂഹത
Oct 6, 2025, 08:35 IST
സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുന്നു. 2019ൽ അറ്റകുറ്റപ്പണിക്ക് ഇയാൾ കൊണ്ടുപോയത് സ്വർണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്വർണം രേഖകളിൽ ചെമ്പ് ആയത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും
സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും. ദേവസ്വം വിജിലൻസിന്റേതാണ് നിർണായക കണ്ടെത്തൽ. രണ്ട് ദിവസങ്ങളിലായി ഏഴ് മണിക്കൂറാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്തത്.
ദേവസ്വം രേഖകളിൽ ശിൽപ പാളി ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയാണെന്ന് ദേവസ്വം വിജിലൻസ് പറയുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.