{"vars":{"id": "89527:4990"}}

ജസ്‌ലിയയുടെ മരണം: ഡോ. സിറിയക് ജോർജിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കും
 

 

അങ്കമാലി മോർണിംഗ് സ്റ്റാർ വിദ്യാർഥിനി ജസ്‌ലിയയുടെ അപകടമരണത്തിൽ പ്രതി ഡോ. സിറിയക് ജോർജിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പോലീസിന്റെ നീക്കം. ഫെബ്രുവരി 28ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജസ്‌ലിയയെ സിറിയക് ഓടിച്ച കാർ ഇടിച്ച് തെറിപ്പിച്ചത്

അപകട ശേഷം കാർ നിർത്താതെ പോയി. അതേസമയം പ്രതിയെ പിടികൂടുന്നതിൽ ആദ്യഘട്ടത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്. ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം സ്വദേശി സിറിയകും സഹപാഠി അക്ഷയ് എന്നയാളുമാണ് കാറിലുണ്ടായിരുന്നത്

സിറിയക് ഓടിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്‌റ്റേഷനിലെത്തി മൊഴി നൽകി. ചികിത്സയിലായിരുന്ന ജസ്‌ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജസ്‌ലിയുടെ അവയവങ്ങൾ കുടുംബം ദാനം ചെയ്തിരുന്നു.