കെ സുധാകരന് പിന്തുണയുമായി അനുയായികൾ വീട്ടിലേക്ക്; നീക്കങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ച് ഹൈക്കമാൻഡ്
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കില്ലെന്ന് കണ്ടതോടെ ഡൽഹിയിൽ നിന്നും കടുത്ത അതൃപ്തിയിൽ നാട്ടിലേക്ക് മടങ്ങിയ കെ സുധാകരന്റെ വീട്ടിലേക്ക് അനുയായികൾ എത്തുന്നു. തന്റെ ഒപ്പമുള്ള അനുയായികളോട് വീട്ടിലേക്ക് എത്താൻ സുധാകരൻ ആഹ്വാനം ചെയ്തതായാണ് വിവരം. എംപി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരന്റെ ആവശ്യം
എന്നാൽ സുധാകരന് അനുമതി നൽകിയാൽ ഇതേ ആവശ്യമുന്നയിച്ച് മറ്റ് എംപിമാരും രംഗത്തുവരുമെന്നത് കണക്കിലെടുത്താണ് ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചത്. എന്നാൽ സുധാകരൻ വിമത നീക്കം നടത്തുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്. സുധാകരൻ പാർട്ടി തീരുമാനത്തിൽ വഴങ്ങാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. നേരത്തെ സുധാകരൻ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു
കുറിപ്പിന്റെ പൂർണരൂപം
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.