{"vars":{"id": "89527:4990"}}

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ നഗരത്തിലെ സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് പോലീസ്

 

എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ ഒളിവിലുള്ള മുഖ്യപ്രതി അക്ബർ നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്ന് റിപ്പോർട്ട്. ഹോട്ടൽ നടത്തിപ്പിന്റെ മറവിലായിരുന്നു മാസങ്ങളായി സെക്സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ എന്നാണ് പൊലീസിന്റെ സംശയം. നേരത്തെ, എളമക്കര , കടവന്ത്ര പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പിന് ഇയാൾ മുൻപ് അറസ്റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി, തുടർന്ന് ലഹരി നൽകി അനാശാസ്യ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

ഹൈലാൻഡ് സ്യൂട്ട്സ് എന്ന ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിലും നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ അക്ബറിനെതിരെ മുൻപ് പോക്സോ കേസും ഉണ്ടായിരുന്നുവെന്നും, യുവതിയെ ആക്രമിച്ചപ്പോൾ പ്രതി ലഹരിയിൽ ആയിരുന്നു എന്നും വിവരമുണ്ട്. സംഭവത്തിൽ പത്ത് പേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ മൂന്ന് പേരെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്