കരുനാഗപ്പള്ളി ലഹരിക്കടത്ത്: രണ്ട് പേർ കൂടി പ്രതി പട്ടികയിൽ, ഷാനവാസിനെതിരെ തെളിവില്ലെന്ന് പോലീസ്
 

 

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി പോലീസ് പ്രതി ചേർത്തു. സിപിഎം നേതാവ് ഷാനവാസിന്റെ കയ്യിൽ നിന്നും ലോറി വാടകക്ക് എടുത്ത ഇടുക്കി സ്വദേശി ജയൻ, മറ്റൊരു ലോറി ഉടമ അൻസാർ എന്നിവരെയാണ് പ്രതി ചേർത്തത്. അതേസമയം ഷാനവാസിനെതിരെ ലഹരിക്കടത്തിൽ തെളിവുകൾ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല

പാൻമസാല കടത്ത് സംഘത്തിലെ പ്രധാനികൾ തൗസീഫും ജയനുമാണെന്ന് പോലീസ് പറയുന്നു. ജയനാണ് കർണാടകയിൽ നിന്നും പാൻമസാല എത്തിച്ചത്. പ്രതികൾ മുമ്പും പലതവണ കൊല്ലത്തേക്ക് പാൻമസാല കടത്തിയിരുന്നതായി പോലീസ് പറയുന്നു. തന്റെ ലോറി വാടകക്ക് നൽകിയിരിക്കുകയാണെന്ന് അൻസാർ പോലീസിന് നേരത്തെ മൊഴി നൽകിയിരുന്നുവെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇയാളെ പ്രതി ചേർത്തത്

ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഷാനവാസ് ഹാജരാക്കിയ വാടക കരാർ വ്യാജമല്ലെന്നാണ് പോലീസ് പറയുന്നത്. പാൻമസാല പിടികൂടുന്നതിന് രണ്ട് ദിവസം മുമ്പ് ഷാനവാസ് വാടക കരാർ എഴുതിയിരുന്നുവെന്നും അന്വേഷണസംഘം പറയുന്നു.