{"vars":{"id": "89527:4990"}}

കരൂർ അപകടം: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ടിവികെ ഹർജി
 

 

കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രിം കോടതിയിൽ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തണ് ഹർജി. ഭരണകൂടത്തിന്റെ അനാസ്ഥയെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് ടിവികെയുടെ വാദം. സുപ്രീം കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആണ് ഹർജി.

പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഒക്ടോബർ 3നാണ് ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഹർജിയിൽ പറയുന്നു. വൻ ജനക്കൂട്ടം ഒത്തുകൂടുമെന്ന് അറിയാമായിരുന്നിട്ടും ഉചിതമായ സ്ഥലം അനുവദിച്ചില്ലെന്നും മതിയായ സുരക്ഷയോ ജനക്കൂട്ട നിയന്ത്രണ നടപടികളോ നൽകിയില്ല എന്നും ഹർജിയിൽ ആരോപിക്കുന്നു.

സെപ്റ്റംബർ 27ന് നടന്ന ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വീടുകൾ സന്ദർശിക്കാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ല. ദുരന്തം നടന്ന് പത്താം ദിവസം മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് ഫോണിൽ സംസാരിച്ചിരുന്നു.