കേരളാ സ്റ്റോറി 2 ഹൈക്കോടതി നാളെ കാണും; കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമെന്ന് കോടതി
വിവാദ പ്രൊപഗൻഡ ചിത്രം കേരളാ സ്റ്റോറി 2 കാണാൻ ഹൈക്കോടതി. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. സിനിമ നാളെ തന്നെ ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ കാണും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമാണെന്നും കോടതി വ്യക്തമാക്കി
ഇന്നലെ സിനിമയുടെ പ്രമോഷൻ ഡൽഹിയിൽ നടന്നിരുന്നു. ഇരകളായി കുറച്ച് യുവതികളെയും സിനിമയുടെ അണിയറ പ്രവർത്തകർ വേദിയിലെത്തിച്ചിരുന്നു. എന്നാൽ ഇവരെല്ലാം ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടന്നതെന്നും കേരളത്തെ കുറിച്ചുള്ള സിനിമ എന്ന് പറഞ്ഞിട്ട് അവതരിപ്പിച്ചത് ഉത്തരേന്ത്യക്കാരെയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി
സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ടെയെന്നും കോടതി ചോദിച്ചു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്.