കോഴിക്കോട് ട്രെയിന്‍ ആക്രമണം; പ്രതി ഷഹറൂഖ് സെയ്ഫി പിടിയില്‍: കസ്റ്റഡിയിലെടുത്തത് കണ്ണൂരില്‍നിന്ന്

 

ആലപ്പുഴ- കണ്ണൂര്‍ എക്സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫി പിടിയില്‍. കണ്ണൂരില്‍നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒ.പി ടിക്കറ്റാണ് കേസില്‍ വഴിത്തിരിവായത്. പിടിയിലായ ഷഹറൂഖ് സെയ്ഫിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിനായി എ ഡി ജി പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തിന് ഡി ജി പി രൂപം നല്‍കിയിരുന്നു.

ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു

തീവച്ചയാളുടെ രൂപസാദൃശ്യമുള്ള ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികല്‍സ തേടിയതായി സൂചന ലഭിച്ചിരുന്നു. ഇയാളുടെ രേഖാചിത്രം പുറത്ത് വിട്ടപ്പതിന് പിന്നാലെയാണ് രേഖാചിത്രത്തിലെ ആളുമായി രൂപസാദൃശ്യയുളളയാള്‍ ചികല്‍നേടിയതായി പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികല്‍സ തേടിയതെന്നറിയുന്നു.