കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' പദ്ധതി ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സിപിഐഎം എംഎൽഎമാർ ബഹിഷ്കരിക്കും: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പുതിയ 'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടി സിപിഐഎം എംഎൽഎമാർ ബഹിഷ്കരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനത്തിൽ നിന്നും വ്യത്യസ്തമായി, ഇപ്പോൾ വളരെ കുറച്ചു ബസുകളിൽ മാത്രമാണ് സൗജന്യം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് മലബാർ മേഖലയിൽ ഓർഡിനറി ബസുകളുടെ എണ്ണം വളരെ കുറവാണ്. അതിനാൽ ഈ പദ്ധതിയിലൂടെ മലബാറിലെ സ്ത്രീകൾക്ക് ആനുകൂല്യം ലഭിക്കില്ലെന്നും ഭൂമിശാസ്ത്രപരമായ വലിയൊരു വിവേചനം ഇതിലുണ്ടെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വാഗ്ദാന ലംഘനവും പറ്റിപ്പും നടത്തുന്ന ഈ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇടതുപക്ഷത്തിന്റെ ബഹിഷ്കരണ പ്രഖ്യാപനത്തിനെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ രംഗത്തെത്തി. സാധാരണക്കാരായ തൊഴിലാളി സ്ത്രീകൾക്ക് ലഭിക്കുന്ന വലിയൊരു ആനുകൂല്യത്തിൽ നിന്നും ഒരു തൊഴിലാളിവർഗ്ഗ പാർട്ടി വിട്ടുനിൽക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കരുതെന്ന് സിപിഐഎമ്മിനോട് വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും, അവർ വിട്ടുനിന്നാലും പദ്ധതിയുമായി ബസ് സർവീസ് നാളെ മുതൽ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി