സംസ്ഥാനത്ത് പലയിടങ്ങളിൽ ഉരുൾപൊട്ടി; മൂന്ന് മരണം, വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തെ കാണാതായി
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ മുതൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടി. തൊടുപുഴയ്ക്ക് സമീപം രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക വിവരം. പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി.
കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. മഷിക്കല്ലേൽ രവി നാരയണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് പ്രഭാകരൻ നായർ (72) എന്നയാൾ മരിച്ചു. കോട്ടയത്ത് പൂഞ്ഞാറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തെ കാണാതായതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിവിധയിടങ്ങളിലായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തെ പല പ്രധാന വഴികളിലും വെള്ളം കയറിയും മണ്ണിടിഞ്ഞും ഗതാഗതം സ്‌തംഭിച്ചു. കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയ പാതയിൽ മണ്ണിടിച്ചിലുണ്ടായി. പമ്പാനദിയിൽ ജലനിരക്ക് ഉയർന്നു. മാമുക്ക് ജംഗ്‌ഷനിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. തേക്കടി - കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ - തൊടുപുഴ, ഉപ്പുതറ - ഈരാറ്റുപേട്ട - കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേ തുടങ്ങിവ പ്രധാന പാതകളിൽ ഗതാഗതം മുടങ്ങി. പെരിയാർ കരകവിഞ്ഞ്, നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ കളക്‌ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.