സംഗീതം നിറഞ്ഞ ‘ഇഖ്റ കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ സമാപിച്ചു

സൂഫിവര്യൻ കൊണ്ടോട്ടി ഹസ്രത് ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ ദർഗാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടു ദിവസം നീണ്ടുനിന്ന സൂഫി ഫെസ്റ്റിവൽ സമാപിച്ചു. നിലച്ചുപോയ
 

സൂഫിവര്യൻ കൊണ്ടോട്ടി ഹസ്രത് ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ ദർഗാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടു ദിവസം നീണ്ടുനിന്ന സൂഫി ഫെസ്റ്റിവൽ സമാപിച്ചു. നിലച്ചുപോയ കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തിക്കൊണ്ടാണ് രണ്ടു നാളത്തെ ‘ഇഖ്റ കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ കൊണ്ടാടിയത്.

സംഗീതാവതരണങ്ങൾ, ചർച്ചാ സെഷനുകൾ, കലാപ്രദർശനങ്ങൾ തുടങ്ങിയവയാൽ സദസ്സ് സമ്പന്നമായിരുന്നു. ശിൽപികൾ, എഴുത്തുകാർ, ചരിത്രകാരന്മാർ, ചിന്തകർ, ആത്മീയാന്വേഷകർ, സാമ്പത്തികശാസ്ത്ര വിദഗ്ധർ തുടങ്ങി നാനാതുറകളിൽനിന്നുള്ളവർ അറിവിന്റെ ഈ പെരുന്നാളാഘോഷത്തിൽ പങ്കുചേർന്നിരുന്നു.

ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യം മേളക്ക് വർണാഭമേകി. വാദ്യകുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ മേളവിരുന്നും പ്രധാന ആകർഷണമായി. പ്രസിദ്ധ കലാകാരി ഷബ്നം വിർമണിയുടെ സംഗീതാവതരണത്തോടൊപ്പം, അവരുടെ ചലച്ചിത്രങ്ങളുടെ പ്രദർശനവും മേളയ്ക്ക് അനുബന്ധമായി പ്രദർശിപ്പിച്ചിരുന്നു.

സുമംഗല ദാമോദരൻ, രാഗ് റസാഖ്, വേദാന്ത ഭരദ്വാജ്, കുട്ടപ്പൻ ആശാൻ, രശ്മി സതീഷ്, അൻവർ അലി തുടങ്ങിയവരുടെ സംഗീതാവതരണങ്ങളും നടന്നു. സി. ഹംസ, പ്രൊഫ. എം. എച്ച് ഇല്യാസ്, ഇ. എം. ഹാഷിം, സി. എസ്. വെങ്കിടേശ്വരൻ, എസ്. ഗോപാലകൃഷ്ണൻ, ഡോ. ഹുസൈൻ രണ്ടത്താണി, ദിനകരൻ മീനംകുന്ന്, എം. ഷിലുജാസ്, അനിത തമ്പി, സെന്തിൽബാബു തുടങ്ങിയവർ സംഗീതത്തെയും ആത്മീയാന്വേഷണത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള സെഷനുകളിൽ സംസാരിച്ചു.

പരിപാടിയുടെ മുഖ്യസംഘാടകരായ തക്കിയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം സൂഫി സംഗീതജ്ഞൻ ഉസ്താദ് രാഗ് റസാഖിന് മേളയിൽ സമ്മാനിച്ചു. ചിത്രകലയിൽ കെ. പി. സദാനന്ദൻ, ടി. കെ. അനിത, ശില്പകലയിൽ ജിഗേഷ്, വീഡിയോ ഇൻസ്റ്റലെഷനുമായി വിപിൻ വിജയ്, പൊന്നാനിയുടെ ഛായാചിത്രങ്ങളുമായി കെ. ആർ. സുനിൽ, ഗ്രാഫിറ്റി വർക്കുമായി ആബിദ് ഷെയ്ഖും ഇർഷാദും, മധു കപ്പാരത്ത്, സജു കുഞ്ഞൻ, ലതീഷ് ലക്ഷ്മണൻ എന്നിവരും സംബന്ധിച്ചു.

അന്തരിച്ച പ്രതിഭാധനനായ ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിന്റെ സൃഷ്ടികളും, കൊണ്ടോട്ടിയുടെ സ്വന്തം ആർട് ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിമിന്റെ സൃഷ്ടികളും പ്രദർശനത്തിലുണ്ടായിരുന്നു.

കൊണ്ടോട്ടി നേർച്ചയുടെ തുടക്കമറിയിച്ച് നടന്നിരുന്ന പുറപ്പാടിലെന്നപോലെ ശനിയാഴ്ച പുലർച്ചെ ചീനിമുട്ടിന്റെ (മുട്ടും വിളിയും) അകമ്പടിയോടെ ഉത്സവാരംഭം കുറിച്ച് ഘോഷയാത്ര നടന്നു. ഏഴുമണിക്ക് കൊണ്ടോട്ടി-അരീക്കോട് പാതയിലെ കാളോത്ത് തക്കിയയിൽ നിന്നും ആരംഭിച്ച പുറപ്പാടോടെ ആരംഭിച്ച് ഞായറാഴ്ച രാത്രി രാജസ്ഥാനിൽനിന്നുള്ള അവധൂത സംഗീതജ്ഞൻ മുക്ത്യാർ അലിയുടെ ഖവാലി സംഗീതാർച്ചനയോടെ പരിപാടി അവസാനിച്ചത്.

ചിത്രകാരനും ശിൽപിയും കൊച്ചി ബിനാലെയുടെ സ്ഥാപകനുമായ റിയാസ് കോമുവിന്റെ സംവിധാനത്തിലാണ് കൊണ്ടോട്ടിയുടെ പുത്തനുത്സവം അരങ്ങേറിയത്. തക്കിയ ഫൗണ്ടേഷനു പുറമെ, അക്ഷര യൂത്ത് ഡെവലപ്പ്‌മെന്റ് സെന്റർ, നൂൽ ആർക്കൈവ്സ്, ഡിസൈൻ ആശ്രം, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം എന്നിവരും ചേർന്നാണ് ‘ഇഖ്‌റ’ സൂഫി ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. എരഞ്ഞിക്കൽ യൂസഫ് കമാൽ ചെയർമാനും പി.പി. ഷാനവാസ് ജനറൽ കൺവീനറും ആനക്കാച്ചേരി മൂസ ട്രഷററും ഒ.പി.സുരേഷ് കോ ചെയർമാനുമായ സമിതിയാണ് സംഘാടനത്തിനു നേതൃത്വം നൽകിയത്.

കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ ഇറങ്ങി, മേലങ്ങാടി റോഡിൽ, നടന്നെത്താവുന്ന ദൂരത്തിൽ കൊണ്ടോട്ടിയുടെ നഗരമദ്ധ്യത്തിലായിരുന്നു മുഖ്യവേദികളെല്ലാം. തക്കിയാ പരിസരത്തെ ഇലഞ്ഞിമരച്ചുവടും ഖുബ്ബയോട് ഇടവുമായിരുന്നു മുഖ്യവേദികൾ. സംഗീതപരിപാടികൾക്ക് ഖുബ്ബ പരിസരവും ചർച്ചാസദസ്സുകൾക്ക് തക്കിയയ്ക്കടുത്തുമായിരുന്നു വേദികൾ.

ഷബ്നം വിർമണി റെട്രോസ്‌പെക്ടീവ് ആയ ചലച്ചിത്രപ്രദർശനങ്ങൾ മാത്രം അൽപ്പം മാറി കോഴിക്കോട് ദേശീയപാതയിൽ മോയിൻകുട്ടി വൈദ്യർ സ്മാരകം ഹാളിലായിരുന്നു സംഘടിപ്പിച്ചത്. മോയിൻകുട്ടി വൈദ്യർ സ്മാരകം ഹാളിലെ സിനിമാ പ്രദർശനം രാവിലെ പത്തിന് തുടങ്ങി രാത്രി എട്ടിന് അവസാനിച്ചു. രണ്ടു ദിവസവും പുത്തൻപുരയിലും മസ്ജിദിലും നടന്ന മറ്റു പ്രദർശനങ്ങൾ രാവിലെ എട്ടിന് തുടങ്ങി രാത്രി പത്തുവരെ നീണ്ടുനിന്നു.