കിടപ്പറ ദൃശ്യം പകർത്തിയ പ്രതി സ്ഥിരം പ്രശ്‌നക്കാരനെന്ന് നാട്ടുകാർ; കന്നുകാലികളെ തട്ടിയെടുത്ത് കശാപ്പ് ചെയ്യുന്നതും പതിവ്
കണ്ണൂർ കുടിയാൻമലയിൽ യുവതിയുടെ കിടപ്പറ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ലത്തീഫ് സ്ത്രീകളെ പതിവായി ശല്യം ചെയ്യുന്നയാളെന്ന് നാട്ടുകാർ. ഇറച്ചിവെട്ടുകാരനാണ് ഇയാൾ. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കൊണ്ടുപോയി കശാപ്പ് ചെയ്യുന്നതും പതിവാണ്.
ലത്തീഫിന്റെ കീഴിൽ ഇത്തരം അനധികൃത ഇടപാടുകൾ നടത്തുന്ന യുവാക്കളുടെ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കിടപ്പറ ദൃശ്യം പകർത്തിയ കേസിൽ ലത്തീഫിനെ കൂടാതെ ശമൽ(21), ശ്യാം(21) എന്നിവരും പ്രതികളാണ്. വിവാഹിതയായ യുവതിയും ആലക്കോട് സ്വദേശിയായ സുഹൃത്തും തമ്മിലുള്ള കിടപ്പറ ദൃശ്യം ഇരട്ട സഹോദരങ്ങളായ ശ്യാമും ശമലുമാണ് ഒളിച്ചിരുന്ന് പകർത്തിയത്.
ഇത് കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. തുടർന്ന് ദൃശ്യം ലത്തീഫിന് അയച്ചു കൊടുത്തു. ഇതോടെ പ്രശ്‌നം ഗുരുതരമായി. ലത്തീഫും യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി. തനിക്ക് വഴങ്ങണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.