നിത്യതയിലേക്ക് മടങ്ങി ചിരിയുടെ തമ്പുരാൻ; കണ്ണീരോടെ യാത്ര നൽകി നാട്

 

അരനൂറ്റാണ്ടുകാലം വെള്ളിത്തിരയിൽ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനശ്വര നടൻ ഇന്നസെന്റിന് അന്ത്യാഞ്ജലി നൽകി നാട്. സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.

ഇന്നലെ രാവിലെ മുതൽ കൊച്ചി കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് പ്രിയ താരത്തെ അവസാന നോക്ക് കാണാനായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിൽ എത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നസെന്റ് അന്തരിച്ചത്.