{"vars":{"id": "89527:4990"}}

ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്; 6 കോടി രൂപ കത്തിച്ചുകളഞ്ഞു: പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി

 

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തട്ടിയതില്‍ ആറ് കോടി രൂപ കത്തിച്ചെന്നാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. നോട്ടുനിരോധനത്തെ തുടര്‍ന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കത്തിച്ചത്. സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

2017ല്‍ പോങ്ങുമൂട്ടിലെ വീട്ടില്‍ വെച്ചു കത്തിച്ചുവെന്നാണ് മൊഴി. ഫോറന്‍സിക് സംഘത്തോടൊപ്പം വിജിലന്‍സ് സ്ഥലത്തു പരിശോധന നടത്തി. 2012 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് റജിസ്ട്രാര്‍ ഓഫിസില്‍ മാത്രം 45 റജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 16 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2012 മുതല്‍ 2016 വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളില്‍ ചെക്കില്‍ ഒപ്പിട്ടൊക്കെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തു എന്ന് ആദ്യം പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

2016ലാണ് നോട്ട് നിരോധനം വരുന്നത്. ശേഷം ഈ പണം എന്ത് ചെയ്യണമെന്ന് പ്രതിക്കറിയില്ലായിരുന്നു. ആ സമയം താമസിച്ചിരുന്നത് പോങ്ങുമൂടിലെ വീട്ടിലാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം രാത്രി കത്തിച്ചു കളഞ്ഞുവെന്നാണ് മൊഴി.