മധു വധക്കേസ്: കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായി; വിധി ആശ്വാസകരമെന്ന് സതീശൻ
 

 

അട്ടപ്പാടി മധുവധക്കേസിൽ പതിനാല് പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയെയും സഹോദരിയെയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും സതീശൻ ആരോപിച്ചു

കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതര വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതുസമൂഹത്തിന് സന്തോഷം നൽകുന്നു. മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.