മഞ്ചേരി നഗരസഭാ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. എന്നാൽ വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട അബ്ദുൽ ജലീലിന്റെ കുടുംബം പ്രതികരിച്ചു.
2022 മാർച്ച് 29-ന് മഞ്ചേരി കുട്ടിപ്പാറയിൽ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുസ്ലീം ലീഗ് കൗൺസിലറായിരുന്ന അബ്ദുൽ ജലീലിനെ ഒന്നാം പ്രതി ശുഹൈബ് എന്ന കൊച്ചു കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീൽ മാർച്ച് 30-ന് ചികിത്സയ്ക്കിടെ മരിച്ചു.
കേസിലെ ഒന്നാം പ്രതി ശുഹൈബ് എന്ന കൊച്ചു, രണ്ടാം പ്രതി അബ്ദുൽ മാജിദ് പി.ടി., മൂന്നാം പ്രതി ഷംസീർ കെ. എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. ഇതിന് പുറമെ ഒന്നാം പ്രതിക്ക് ഒന്നര വർഷവും രണ്ടാം പ്രതിക്ക് ഒരു വർഷവും അധിക കഠിനതടവും ശിക്ഷയായി വിധിച്ചിട്ടുണ്ട്.വിധിക്ക് ശേഷം ഒന്നാം പ്രതി നിരന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളാണെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് അബ്ദുൽ ജലീലിന്റെ കുടുംബം അറിയിച്ചു. ശിക്ഷാവിധിക്ക് പിന്നാലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി