വന്യമൃഗശല്യം തടയാൻ പത്ത് വർഷത്തേക്കുള്ള പദ്ധതി നടന്നുവരികയാണെന്ന് മന്ത്രി ശശീന്ദ്രൻ
 

 

ജനവാസമേഖലയിലെ വന്യമൃഗ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പത്ത് വർഷത്തേക്കുള്ള പദ്ധതി നടന്നു വരികയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വയനാട്ടിൽ കടുവ സെൻസസ് നടപടികൾ തുടങ്ങി. വനത്തിൽ ഉൾക്കൊള്ളാൻ ആവാത്ത വിധം വന്യ ജീവികൾ വർധിച്ചോ എന്ന് പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ സ്വീകരിച്ച നടപടി ഫലപ്രദമല്ലെന്നും അതുകൊണ്ടാണ് ശാസ്ത്രീയ നടപടിയിലേക്ക് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളുടെ നിയന്ത്രിത വേട്ട അനുവദിക്കാൻ നിയമങ്ങൾ സർക്കാരിനെ ഇപ്പോൾ അനുവദിക്കുന്നില്ല. കേന്ദ്രനിയമത്തിൽ ആവശ്യമായ മാറ്റം വരുത്തണം. ചില പ്രദേശങ്ങളോട് മാത്രം അവഗണന കാണിക്കുന്ന നിലപാട് സർക്കാരിന് ഇല്ല. കൂടുതൽ ആർആർടികൾ തുടങ്ങണമെന്ന പ്രൊപ്പോസൽ ധനകാര്യ വകുപ്പിന്റെ മുമ്പിൽവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി