വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനൽ ക്ലിയറൻസ്
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനൽ ക്ലിയറൻസ്. തുരങ്ക പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട സ്റ്റേജ് 2 ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു
കോഴിക്കോട് തിരുവമ്പാടി മറിപ്പുഴയിൽ നിന്ന് ആരംഭിച്ച് കൽപ്പറ്റ കള്ളാടിക്ക് സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയിലിൽ നിന്ന് മറിപ്പുഴയിലേക്കും അവിടെ നിന്ന് പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിലൂടെ സ്വർഗം കുന്നിലേക്കും എത്തിയ ശേഷം അവിടെ നിന്ന് കള്ളാടിയിലേക്കാണ് ഏഴ് കിലോമീറ്ററോളം വരുന്ന തുരങ്കത്തിന്റെ നിർമാണം
തുരങ്കപാതയിൽ എത്താനായി കുന്ദമംഗലത്ത് ദേശീയപാതയ 766ൽ നിന്ന് നിലവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകുകയും കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാകുകയും ചെയ്യും.