മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ലൈസൻസി സതീശനും മരിച്ചു: മരണം 15ആയി
Apr 24, 2026, 16:34 IST
തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് വിന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഇതോടെ വെടിക്കെട്ട്ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.
90 ശതമാനത്തിൽ അധികം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ മൂന്ന് പേർ കൂടി ചികിത്സയിലുണ്ട്. ഇവരുടെ നില ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തൃശ്ശൂർ പൂരത്തിന് 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനാണ് സതീശൻ. നാൽപതോളം പേരുടെ സഹായത്തോടെ സതീഷ് ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ കലാശിച്ചത്. ദുരന്തത്തിൽ സതീഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.